മൈസൂരു: ജോലിസ്ഥലത്തെ പീഡനത്തെത്തുടർന്ന് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. മൈസൂരിലെ ഹിനക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ ഉൽപ്പന്നങ്ങളുടെ ടാറ്റാ പ്രൊമോട്ടറായി ജോലി ചെയ്തിരുന്ന നാഗേശ്വരി എന്ന യുവതിയാണ് ജീവനൊടുക്കിയത്. മൃതദേഹത്തിനരികെ കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ ജോലിസ്ഥലത്തെ വനിതാ സൂപ്പർവൈസറിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.പിഎസ്സി വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും കഴിഞ്ഞ നാല് മാസത്തിനിടയിൽ ഒരു വീക്ക് ഓഫ് പോലും മകൾക്ക് നൽകിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
എമർജൻസി അവധികൾ ചോദിച്ചപ്പോൾ പോലും സൂപ്പർവൈസർ നിഷേധിച്ചതായും കുടുംബം പറയുന്നു.അവധി നൽകാത്തതും ചെറിയ കാര്യങ്ങൾക്ക് പോലും നിരന്തരം വേട്ടയാടപ്പെട്ടതും ചോദ്യം ചെയ്തപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും, പീഡനം സഹിക്ക വയ്യാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നതെന്നും, തന്റെ മരണത്തിന് ശേഷം നീതി ലഭിക്കണമെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടിരുന്ന സൂപ്പർവൈസറുടെ പേരും കുറിപ്പിൽ പറുയുന്നുണ്ട്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ വിജയനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





























