കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, താമരശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനായിയില്‍, ജോര്‍ജ്ജ് എം തോമസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് -വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ചുരം ബദല്‍പാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാന്‍ പോകുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഇതിനോടകം ആരംഭിച്ചു. ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വര്‍ഗംകുന്നില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നില്‍ക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂര്‍ണമായും സ്വകാര്യ ഭൂമിയിലാണ്. 900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുരങ്ക പാത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം, സ്വര്‍ഗംകുന്നിലേക്ക് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയില്‍ ഉണ്ടാവുക. തുരങ്കത്തിന് ഏഴു കിലോമീറ്റര്‍ നീളം വരുമെന്നാണ് കണക്കാക്കുന്നത്.






























