വൈത്തിരി : നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആനമല കോളനിയിലെ 16 കുടുംബങ്ങളുടെ പുനരധിവാസം യാഥാര്‍ഥ്യത്തിലേക്ക്. ആദിവാസികള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയില്‍ അധികൃതര്‍ പുനരധിവാസ വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് തങ്ങളുടെ സ്ഥലം കൈയേറി അനധികൃതമായി പ്രവൃത്തികള്‍ നടത്തുന്നുവെന്ന് ആരോപണമുന്നയിച്ച് എം.ആര്‍.എസ് അധികൃതരും സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും പണി നിര്‍ത്തിവെപ്പിച്ചത്.
ഈ ആദിവാസി കുടുംബങ്ങള്‍ക്കെതിരെ സ്ഥലം കൈയേറി വീടുണ്ടാക്കിയെന്ന പേരില്‍ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഭവനരഹിതരായ ആദിവാസി കുടുംബങ്ങളെ പൂക്കോട് നവോദയ സ്‌കൂള്‍ ഗേറ്റിനടുത്തുള്ള താല്‍ക്കാലിക ഷെഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. വീടുപണി നിലച്ചതിനാല്‍ ഈ ഷെഡില്‍ 16 കുടുംബങ്ങള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നാലു വര്‍ഷമായി നയിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്നവരില്‍ നാലുപേര്‍ ഇതിനിടെ മരിച്ചു. ഈ ആദിവാസികളുടെ ഷെഡ് പോലും പൊളിച്ചുനീക്കാന്‍ ശ്രമമുണ്ടായിരുന്നു.
1977ലാണ് ഭൂരഹിത ആദിവാസികളുടെ പുനരധിവാസം ലക്ഷ്യംവെച്ച് അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ പൂക്കോട്, സുഗന്ധഗിരി മേഖലയില്‍ പൂക്കോട് ഗിരിജന്‍ കലക്ടിവ് ഫാമിങ് സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഇതാണ് പിന്നീട് സഹകരണ മേഖലയില്‍ പൂക്കോട് ഡെയറി പ്രോജക്ടായി രൂപപ്പെട്ടത്. ഇന്ദിര ഗാന്ധി കൊണ്ടുവന്ന പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇരുപതിന പരിപാടിയില്‍ കെ. കരുണാകരന്‍ പ്രത്യേകം താല്‍പര്യമെടുത്താണ് ഈ പദ്ധതി നടപ്പാക്കിയത്.
ആദ്യം പ്രോജക്‌ട് ഇല്ലാതെ സൊസൈറ്റി വന്നതിനാല്‍ അന്ന് ഈ മേഖലയില്‍ നിര്‍മിച്ച കെട്ടിടങ്ങളൊക്കെ സൊസൈറ്റിയുടെ ഉടമസ്ഥതയിലായി. പ്രോജക്‌ട് കഴിഞ്ഞ ശേഷവും സൊസൈറ്റി നിലനില്‍ക്കാന്‍വേണ്ടി അന്നത്തെ അഗ്രികള്‍ചര്‍ പ്രൊഡക്ഷന്‍ കമീഷണര്‍ ഇ.മാധവമേനോന്റെ ശ്രമഫലമായി കെ.കരുണാകരന്റെ പ്രത്യേക നിര്‍ദേശപ്രകാരം 1100 ഏക്കറില്‍ 110 കുടുംബങ്ങള്‍ 222 പശുക്കളുമായാണ് ഡെയറി ഫാം തുടങ്ങിയത്. ഇതില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരും പ്രാക്തന വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു.
ആദ്യത്തെ ബോര്‍ഡില്‍ അഞ്ച് ആദിവാസികളടങ്ങിയ ഡയറക്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ജില്ല കളക്ടര്‍ എക്സ് ഒഫിഷ്യോ ആയാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്. നിക്ഷിപ്ത വനഭൂമിയായിരുന്ന സ്ഥലം അഞ്ചേക്കര്‍ വീതം ആദിവാസികള്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നു. പതിച്ചുകിട്ടിയ ഭൂമിയില്‍ പുല്‍കൃഷിയും കന്നുകാലി വളര്‍ത്തലും ക്ഷീരോല്‍പാദനവുമായിരുന്നു പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം കൈവരിച്ച് ആദിവാസികള്‍ സ്വയം പര്യാപ്തത നേടുന്ന അവസരത്തിലാണ് ഐ.ടി.ഡി.പിയിലെ ചില ഉദ്യോഗസ്ഥര്‍ ആദിവാസികളെ സമരത്തിലിറക്കുന്നത്.
പതിച്ചുകിട്ടിയ ഭൂമി കൂട്ടുകൃഷിക്ക് ഉപയോഗിക്കരുതെന്നും അഞ്ചേക്കര്‍ വീതം സ്ഥലത്തിന് ഭൂരേഖ ആവശ്യപ്പെടുകയും ചെയ്ത് 2001 മുതല്‍ 2003 വരെ സമരം നടത്തി. തുടര്‍ന്ന് ഭൂമി കൂട്ടുകൃഷിയില്‍നിന്ന് തിരിച്ചുവാങ്ങി അവര്‍ക്കായി വീടുവെക്കാന്‍ നല്‍കുകയും ചെയ്തു. ഈ സമയത്താണ് സുപ്രീംകോടതി സുപ്രധാന വിധിന്യായത്തിലൂടെ ഭൂരഹിതരും അടിമകളുമായ ആദിവാസികളുടെ പുനരധിവാസത്തിനുവേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദേശിച്ചത്. സുപ്രീംക്കോടതിയുടെ ഈ വിധി ലംഘിച്ചാണ് 100 ഏക്കറില്‍ പൂക്കോട് സര്‍വകലാശാല 25 ഏക്കറില്‍ ജയില്‍, 15 ഏക്കറില്‍ നവോദയ സ്‌കൂള്‍, 20 ഏക്കറില്‍ എം.ആര്‍.എസ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചത്.
ഇത് സുപ്രീംകോടതിയുടെയും ഒപ്പം ഗ്രീന്‍ ട്രൈബ്യൂണലിന്റെയും വിധിയുടെ ലംഘനമാണ്. ഈ രണ്ടു നീതിപീഠങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഭൂമി ഉപയോഗിക്കാന്‍ പാടില്ലെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അതിനിടെ, ആനമല കോളനിയിലെ 16 കുടുംബങ്ങളുടെ പുനരധിവാസ വീടുകളുടെ നിര്‍മ്മാണം മഴക്കാലത്തിനു മുമ്പുതന്നെ പൂര്‍ത്തീകരിക്കാനും നാലു വര്‍ഷമായി താല്‍ക്കാലിക ഷെഡില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍.

































