ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ദേവിക്ക് പമ്പയിൽ ആറാട്ട്. ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി. മലയാള വര്‍ഷത്തെ ഏഴാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച്ച രാവിലെ 6.30 ഓടെ തൃപ്പൂത്ത് തറയിൽ നിന്നും
ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു. ചടങ്ങുകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി.
8 മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച് അന്നദാന വിതരണവും നടന്നു. മഴ മാറി നിന്നത് ഭക്തർക്ക് അനുഗ്രഹമായി. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി. അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടന്നു. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജി. പ്രകാശ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ രേവതി, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.