കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങളുടെ ക്ഷമയെ സർക്കാർ പരീക്ഷിക്കരുതെന്ന് പരാമർശം. സർക്കാർ ആർക്കുവേണ്ടി ഭരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ”– .കെ ബി ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പറഞ്ഞു. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് നേരിട്ട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന സമ്മേളനത്തിൽ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളോട് പ്രതികരണവുമായി മന്ത്രി എത്തിയത്.




























