കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാംസെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയതിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ്. ആർഷോയ്ക്ക് മതിയായ അറ്റൻഡൻസ് ഇല്ലാതെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഏഴാംസെമസ്റ്ററിലേക്ക് മുൻ പ്രിൻസിപ്പൽ പ്രവേശനം നൽകിയിരുന്നു. ഈവിഷയം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ യൂണിവേഴ്‌സിറ്റിക്ക് തെറ്റായ വിശദീകരണം നൽകിയ പ്രിൻസിപ്പലിനെ മുൻ സിൻഡിക്കേറ്റ് താക്കീത് നൽകി കേസ് തീർപ്പാക്കി.
ഈ തീരുമാനം പുനഃപരിശോധിക്കാൻ വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചു. തുടരന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. യൂണിവേഴ്‌സിറ്റിക്ക് വരുത്തിയ മാനഹാനികൂടി പരിഗണിച്ച് സമഗ്ര അന്വേഷണത്തിനും സിൻഡിക്കേറ്റ് ഉത്തരവിട്ടു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണക്കമ്മിറ്റി അംഗങ്ങൾ. മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായിരുന്ന പി. ഹരികൃഷ്ണൻ കൃത്രിമരേഖ ഉണ്ടാക്കി യാത്രാബത്തയിൽ ഉൾപ്പെടെ വൻ സാമ്പത്തിക വെട്ടിപ്പ് നടത്തിയതിൽ സമഗ്ര അന്വേഷണം നടത്തുന്നതിനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അംഗങ്ങളായ ഡോ.ജോബിൻ ജോസ് ചാമക്കാല, ഡോ. ജി.എസ്. ഗിരീഷ്‌കുമാർ, ഡോ. ആൽസൺ മാർട്ട് എന്നിവരാണ് അന്വേഷണ കമ്മിറ്റി അംഗങ്ങൾ. കഴിഞ്ഞ സിൻഡിക്കേറ്റിന്റെ കാലത്ത്, ഗൈഡ് ഷിപ്പുകൾ നൽകിയതും ഗവേഷണകേന്ദ്രങ്ങൾ, കോഴ്‌സുകൾ എന്നിവ അനുവദിച്ചതും പരിശോധിക്കാനും തീരുമാനിച്ചു. എം.ജി. സർവകലാശാലയിൽ ഡയറക്ടറേറ്റ് ഓഫ് ഇന്റർനാഷണൽ എൻഗേജ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസ്, ഓഫീസ് ഓഫ് ചീഫ് വാർഡൻ എന്നിവ സ്ഥാപിക്കും. ഈ ഓഫീസുകളിലേക്ക്, സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ (ഡോ.) ടോണി കെ. തോമസിനെ ഡയറക്ടർ ഓഫ് ഇന്റർനാഷണൽ എൻഗേജ്‌മെന്റ് ആയും, സ്‌കൂൾ ഓഫ് ബയോസയൻസിലെ സീനിയർ പ്രൊഫസർ (ഡോ.) ജിഷ എം.എസിനെ ഡയറക്ടർ ഓഫ് അഡ്മിഷൻസ് ആയും സ്‌കൂൾ ഓഫ് ബയോസയൻസിലെ പ്രൊഫ. ഡോ. കീർത്തി ടി. ആറിനെ ചീഫ് വാർഡനായും നിയമിച്ചു.































