തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെത്തുന്ന ഇതര സംസ്ഥാനതൊഴിലാളിക്കുട്ടികൾ കാൽലക്ഷമായതോടെ, എല്ലാവരെയും സ്‌കൂളിലെത്തിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേകപദ്ധതി. 2023-24 അധ്യയനവർഷം അതിഥിക്കുട്ടികൾ 21,299 ആയിരുന്നത് കഴിഞ്ഞ വർഷം 24,525 ആയി ഉയർന്നു. ഇതോടെയാണ് ഇതര സംസ്ഥാനതൊഴിലാളികളുടെ മക്കളെ മുഴുവൻ അങ്കണവാടികളിലും സ്‌കൂളിലുമെത്തിക്കാൻ ‘ആയിയേ ഏക് സാഥ് സീഖേ’ (നമുക്കൊന്നിച്ച് പഠിക്കാം) എന്ന പേരിലുള്ള പുതിയ പഠനപരിപാടി. പഠനം സുഗമമാക്കാൻ ബഹുഭാഷാവൊളന്റിയർമാരുടെ സേവനം ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി എസ്സിഇആർടി മാർഗരേഖ തയ്യാറാക്കി. ഒരു ക്ലാസിൽ 3-4 കുട്ടികൾമാത്രമെങ്കിൽ അധ്യാപകർക്ക് ബഹുഭാഷാപരിശീലനം നൽകി പഠിപ്പിക്കും.
എൽപിയിൽ 20 കുട്ടികളിലും യുപിയിൽ 30 കുട്ടികളിലും കൂടുതലുണ്ടെങ്കിൽ ബഹുഭാഷാ വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കും. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ആറുവയസ്സാണ് അതിഥി കുട്ടികൾക്ക് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി.കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. മൂന്ന്-ആറു വയസ്സുള്ളവരെ അങ്കണവാടിയിലും ആറുവയസ്സ് കഴിഞ്ഞവരെ സ്‌കൂളിലുമെത്തിക്കും. അങ്കണവാടിപ്രവർത്തകർ അതിഥിക്കുടുംബങ്ങളുടെ വാർഡ് തിരിച്ചുള്ള വിവരശേഖരണം നടത്തും. സംസ്ഥാനത്ത് 35 ലക്ഷം അതിഥിത്തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ടെന്നാണ് കണക്ക്.





























