തോട്ടപ്പുഴശ്ശേരി : വഴി ചോദിക്കുവാൻ എന്ന വ്യാജേന പൂഴിക്കുന്ന് ജംഗ്ഷന് സമീപം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. വെള്ളങ്ങൂർ കാലായിൽ വീട്ടിൽ സൂസമ്മയുടെ (65) മൂന്നരപ്പവൻ തൂക്കമുള്ള മാലയാണ് ഇരുചക്ര വാഹനത്തിൽ എത്തിയ ആൾ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്. വെള്ളങ്ങൂരുള്ള വീട്ടിൽനിന്ന് സുസമ്മ പൂഴിക്കുന്ന് ജംഗ്ഷന് സമീപമുള്ള മരണവീട്ടിലേക്ക് പോകുന്നവഴിയിൽ വെച്ചാണ് ഹെൽമെറ്റും ജാക്കറ്റും ധരിച്ച് പച്ച സ്റ്റിക്കർ ഒട്ടിച്ച ഡിയോ സ്കൂട്ടറിൽ വെള്ളങ്ങൂർ ഭാഗത്തുനിന്ന് എത്തിയ ആൾ മാല പൊട്ടിച്ചെടുത്തത്. വഴിയിൽ മറ്റാരും ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്.
മാല പൊട്ടിച്ചതിനെത്തുടർന്ന് സൂസമ്മ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കോയിപ്രം പോലീസിൽ വിവരം അറിയിച്ചത്. മാല പൊട്ടിച്ചയാൾ സംഭവത്തിനുശേഷം വളരെ വേഗതയിൽ ചെട്ടിമുക്ക് ഭാഗത്തേക്ക് വണ്ടിയോടിച്ചുപോയി. സംഭവം നടന്ന സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന സിസിടിവിയിൽ നിന്ന് ഹെൽമെറ്റ് വെച്ച് സ്കൂട്ടർ ഓടിക്കുന്ന ഒരാളുടെ ചിത്രം പോലീസ് കണ്ടെടുത്ത് അന്വേഷണം ആരംഭിച്ചു.





























