റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിച്ചു. ഇതോടെ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലായതായി റിയാദിലെ സഹായസമിതി അറിയിച്ചു. കൊലപാതക കേസിൽ വധശിക്ഷ ഒഴിവായതിനെത്തുടർന്ന്, കോടതി വിധിച്ച ഗൂഢാലോചന കേസിലെ 20 വർഷത്തെ തടവ് ശിക്ഷയാണ് അബ്ദുൽ റഹീം ഇന്ന് പൂർത്തിയാക്കിയത്. ഇനി നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള എക്സിറ്റ് വിസ ലഭിക്കുന്നതിനുള്ള സാങ്കേതിക നടപടികളാണ് പൂർത്തിയാകാനുള്ളത്. എക്സിറ്റ് വിസ ലഭിച്ചാൽ ഉടൻ തന്നെ റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും.
അദ്ദേഹത്തിന് രാജ്യം വിടാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. സൗദിയിൽ ബലിപെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടികൾ വൈകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിക് തുവ്വൂരും അന്തിമ നടപടികൾക്കായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്നോ നാളെയോ നടപടികൾ പൂർത്തിയാക്കി എക്സിറ്റ് വിസ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നിയമസഹായ സമിതിയും. നാളെയ്ക്കുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ പെരുന്നാൾ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ.





























