തിരുവനന്തപുരം: മഹാരാജാസ് കോേളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം. അനുകൂല കൂട്ടായ്മ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് ‘കാണാനില്ല’. അഭിമന്യുവിന്റെ സ്മരണയിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകാനെന്ന പേരിൽ ആറരവർഷം മുൻപ് തുടങ്ങിയ പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാംസ്‌കാരികപ്രവർത്തകർ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു പരാതി നൽകി.
പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്നപേരിലാണ് ഫണ്ട് പിരിവ് നടത്തിയത്. ഭാരവാഹികളെല്ലാം സി.പി.എം.
അംഗങ്ങളും പു.ക.സ. പ്രവർത്തകരുമായിരുന്നെങ്കിലും പാർട്ടിയുടെയോ പു.ക.സ.യുടെയോ അറിവോടെയായിരുന്നില്ല പണപ്പിരിവ്. അർഹരായ വിദ്യാർഥികളെ കണ്ടെത്തി സ്‌കോളർഷിപ്പ് നൽകുമെന്നു പ്രഖ്യാപിച്ചായിരുന്നു ധനസമാഹരണം. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു(20) കൊല്ലപ്പെട്ടത് 2018 ജൂലായ് രണ്ടിനാണ്. വട്ടവടയിലെ ആദിവാസി കർഷക കുടുംബത്തിൽ നിന്നുള്ള അഭിമന്യുവിന്റെ കൊലപാതകം കേരളത്തെയാകെ നടുക്കിയ സംഭവമായിരുന്നു.