പത്തനംതിട്ട : പെരിനാട്ടില്‍ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ മരണത്തിന്‍റെ ഉത്തരവാദികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണെന്ന് മാതാപിതാക്കള്‍. പരിക്കിന്‍റെ ഗൗരവം ഡോക്ടര്‍മാര്‍ മനസിലാക്കിയില്ലെന്നും അതുകൊണ്ടാണ് മകള്‍ക്ക് ഈ അവസ്ഥ വന്നത് എന്നും അമ്മ രജനി പറഞ്ഞു.
കുട്ടിയെ കടിച്ചത് തെരുവ് നായയല്ല, വളര്‍ത്തുനായയാണെന്നും അമ്മ ആരോപിച്ചു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയാണ് കുട്ടിയെ കടിച്ചത്. നായയുടെ കഴുത്തില്‍ ബെല്‍ട്ടും തുടലുമുണ്ടായിരുന്നു. കടിയേറ്റ ഉടന്‍ കുട്ടിയെ പെരിനാട് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രി പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി. എന്നാല്‍ നഴ്‌സുമാര്‍ മുറിവ് കഴുകാന്‍ കുട്ടിയുടെ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. സോപ്പ് ഇല്ലാത്തതിനാല്‍ അത് വാങ്ങിക്കൊണ്ട് വന്ന ശേഷമാണ് പിതാവ് മുറിവ് കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.
പരിക്കിന്‍റെ ഗൗരവം ഡോക്ടര്‍മാര്‍ മനസിലാക്കിയില്ല എന്നും അമ്മ അരോപിച്ചു.കണ്ണിന്‍റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. അണുബാധയേല്‍ക്കാന്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തില്ല എന്ന് കുടുംബം ചോദിക്കുന്നു. തെരുവില്‍ അലഞ്ഞ് നടക്കുന്ന നായ അല്ല തന്നെ കടിച്ചത് എന്നാണ് കുട്ടി പറഞ്ഞത്.
കഴുത്തില്‍ ബെല്‍റ്റും തുടലും ഉണ്ടായിരുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. മൂന്ന് വാക്‌സിനുകളും സ്വീകരിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കടിയേറ്റത് മുഖത്തായതിനാല്‍ അത് പെട്ടെന്ന് തന്നെ തലച്ചോറിലേക്ക് കടന്നാല്‍ ചികിത്സകളില്‍ ഫലം കാണില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയ്‌ക്ക് പേവിഷബാധ ഏറ്റതായും കണ്ടെത്തിയിരുന്നു.































