കൊൽക്കത്ത: കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്ക് മറുപടി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയും ഇന്ത്യ സഖ്യവും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന ദിവസം, ഭീഷണി മുഴക്കിയവരുടെ വീട്ടിൽ കയറി വധിക്കുമെന്ന് അഭിഷേക് ബാനർജി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഭാവിയിൽ യുദ്ധമുണ്ടായാൽ അത് അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും കൊൽക്കത്തയെ ലക്ഷ്യമിടുമെന്നും ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, ഇന്ത്യ എന്തെങ്കിലും നീക്കം നടത്തിയാൽ തിരിച്ചടി കൊൽക്കത്ത വരെ എത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഭീഷണി മുഴക്കിയത്.
രണ്ട് ദിവസം മുമ്പ്, കൊൽക്കത്ത തകർക്കുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നിശബ്ദരാണ്. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. ബംഗാളിനെതിരെയുള്ള ഭീഷണികൾക്ക് മറുപടി നൽകാൻ അവർക്ക് സമയമില്ല.ഇന്ത്യയുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയെ അപലപിക്കാൻ പോലും അവർക്ക് ധൈര്യമില്ല. എന്റെ പട്ടികയിൽ ഖ്വാജ ആസിഫിന്റെ പേര് ഞാൻ എഴുതിയിട്ടുണ്ട്. മമത ബാനർജിയും ഇന്ത്യാ സഖ്യവും സർക്കാർ രൂപീകരിക്കുന്ന ദിവസം, ഞങ്ങൾ അവരുടെ വീട്ടിൽ കയറി അവരെ കൊല്ലും- എന്നാണ് അഭിഷേക് ബാനർജി പറഞ്ഞത്.






























