പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന അജ്മല്‍ ബിസ്മി ഷോറൂം അധികൃതരും കാരിയര്‍ കമ്പനിയും ചേര്‍ന്ന് വീട്ടമ്മയ്ക്ക് 56,100 രൂപയും പലിശയും നല്‍കുവാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. പന്തളം മങ്ങാരം സ്വദേശി ചൈതന്യ വീട്ടില്‍ നിഷ ഷിയാക്കാണ് പരാതി നല്‍കിയത്. 2024 മേയ് 2ന് തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന അജ്മല്‍ ബിസ്മി ഷോറൂമില്‍ നിന്നും 36,100 രൂപ നല്‍കി ഇവര്‍ കാരിയര്‍ കമ്പനിയുടെ ഒരു പുതിയ എ.സി വാങ്ങിയിരുന്നു. എ.സി വീട്ടില്‍ സ്ഥാപിച്ചതിന് പിന്നാലെ ഇത് തകരാറിലാവുകയായിരുന്നു. ശരിയായ രീതിയില്‍ തണുക്കാതെ വരികയും ഗ്യാസ് ലീക്കേജ് ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മ സ്ഥാപനത്തില്‍ പരാതിയുമായി ചെന്നിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രഹസനമെന്നോണം പലതവണ വന്ന് പരിശോധനകള്‍ നടത്തിയെങ്കിലും എ.സിയുടെ തകരാര്‍ പരിഹരിക്കപ്പെട്ടില്ല. തകരാറിലായത് 36,100 രൂപ നല്‍കി താന്‍ വാങ്ങിയ പുതിയ എ.സി ആണെന്നും ഇനിയും പരാതിയും പരിശോധനകളുമായി മുമ്പോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ഈ എ.സി മാറ്റി നല്‍കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ ആവശ്യം അജ്മല്‍ ബിസ്മി നിരാകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയില്‍ അഡ്വ.പ്രശാന്ത് വി.കുറുപ്പ് മുഖേന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
തെളിവുകള്‍ പരിശോധിച്ച കോടതി, എ.സി നിര്‍മ്മാതാവിന് മാത്രമല്ല ഉല്‍പ്പന്നം വിറ്റഴിച്ച സ്ഥാപനത്തിനും ഉപഭോക്താവിനോട് തുല്യ ഉത്തരവാദിത്വം ഉണ്ടെന്നു വിലയിരുത്തി. തകരാര്‍ പരിഹരിക്കാതിരുന്നതും വില്പനാനന്തര സേവനം നല്‍കാതെയിരുന്നതും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 പ്രകാരമുള്ള സേവനത്തിലെ വീഴ്ചയാണെന്നും കോടതി കണ്ടെത്തി. എ.സി നിര്‍മ്മാതാവായ കാരിയര്‍ കമ്പനിയും ഇത് ഉപഭോക്താവിന് വിറ്റഴിച്ച അജ്മല്‍ ബിസ്മിയും ചേര്‍ന്ന് എ.സിയുടെ വിലയായ 36,100 രൂപ തിരികെ നല്‍കണമെന്നും, കൂടാതെ മാനസിക പീഡനം, അസൗകര്യം, സേവനത്തിലെ വീഴ്ച എന്നിവക്കുള്ള നഷ്ടപരിഹാരമായി 10,000 രൂപയും കേസിന്റെ ചെലവിനായി 10,000 രൂപയും ഉള്‍പ്പെടെ ആകെ 56,100 രൂപയും പലിശയും പരാതിക്കാരിക്ക് നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.






























