ഏറ്റുമാനൂർ : അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്നു തെറിച്ചു വീണ വീട്ടമ്മ മതിലില്‍ തലയിടിച്ചു മരിച്ചു. കല്ലമ്പാറ മാന്തുരുത്തി വടക്കേതിൽ ഗ്രേസി ജോസാണു (67) മരിച്ചത്.
ഇന്നലെ രാവിലെ 10.45നു വേദഗിരി – കല്ലമ്പാറ റോഡിലായിരുന്നു അപകടം. വാതിൽ തുറന്നു വച്ച് ഓടിക്കുന്നതിനിടെ സെന്റ് മാർട്ടിൻ ബസിൽ നിന്നാണു ഗ്രേസി പുറത്തേക്കു വീണത്. മുൻപുള്ള സ്റ്റോപ്പിൽ യാത്രക്കാർ കയറാനായി തുറന്ന ശേഷം ഹൈഡ്രോളിക് ഡോർ അടയ്ക്കാതെ ബസ് സർവീസ് നടത്തുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. ബസിന്റെ വാതിലിൽ ക്ലീനർ ഉണ്ടായിരുന്നില്ല. ഏറ്റുമാനൂരിലേക്കു പോകാൻ കൊച്ചുമകൻ ജുവലിനൊപ്പം കണിയാംകിഴക്കൽ ജംക്‌ഷനിൽ നിന്നാണ് ഗ്രേസി ബസിൽ കയറിയത്. തിരക്കായതിനാൽ മുൻവാതിലിനു സമീപം നിൽക്കുകയായിരുന്നു ഗ്രേസി. കുട്ടിയായ ജുവലിന് മറ്റൊരിടത്ത് സീറ്റു കിട്ടി. ബസ് സ്റ്റോപ്പിൽനിന്ന് അൽപദൂരം പിന്നിട്ട ബസ് വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ പിടിവിട്ട് ഗ്രേസി റോഡിലേക്കു തെറിച്ചു വീണു.
യാത്രക്കാരി വീണത് അറിയാതെ ബസ് പിന്നെയും മുന്നോട്ടോടി. യാത്രക്കാർ ബഹളം വച്ചപ്പോഴാണു ബസ് നിർത്തിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ബസ് കസ്റ്റഡിയിൽ എടുത്ത പോലീസ് , ഡ്രൈവർ അതിരമ്പുഴ മരിക്കലക്കാലായിൽ അനൂപിനെതിരെ (29) മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഗ്രേസി കടുത്തുരുത്തി നിലപ്പന കുടുംബാംഗമാണ്. ഭർത്താവ്: എം.വി ജോസ്. മക്കൾ: ബെൻസിൽ, സിൻസിൽ. മരുമക്കൾ: ജിജോമോൻ, ബിൻസി.