തൃശൂര്‍: ജില്ലയില്‍ ഒരു ദിവസം 12 പേരെങ്കിലും റോഡപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്നതായി കണക്കുകള്‍.
ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം പത്ത് പേര്‍ എന്നതായിരുന്നു 2019ലെ കണക്ക്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. 2019 മുതല്‍ 2022 വരെയുള്ള റോഡപകടങ്ങളെക്കുറിച്ചുള്ള വിശകലനമാണ് റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് മഹാമാരി കാലത്തും അതിനുശേഷവും റോഡപകടങ്ങളില്‍ കുറവുണ്ടായിട്ടില്ല. 2019 ല്‍ 5760 പേര്‍ക്ക് റോഡപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മുഴുവനായും ഭാഗികമായും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും 3476 പേര്‍ക്കോളം റോഡ് അപകടങ്ങള്‍ സംഭവിച്ചു. 2022 മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 2336 പേര്‍ക്ക് റോഡ് അപകടങ്ങള്‍ സംഭവിക്കുകയോ അതില്‍ 1604 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
അമിതവേഗത, ഓവര്‍ടേക്, അശ്രദ്ധമായി വാഹനമോടിക്കുക, സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക ഇവയും അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സര്‍വേയുടെ ഉദ്ഘാടനവും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.