കാസര്‍കോട് : സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കൂട്ടിക്കാണിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ വാഹനാപകടത്തില്‍ പരിക്കേറ്റയാളുടെ മരണവും മലയാള മനോരമ കോവിഡ് മരണമാക്കി. പത്രത്തിനെതിരെ കുടുംബം രംഗത്തുവന്നതോടെ ചൊവ്വാഴ്ച മാപ്പ് പറഞ്ഞു തലയൂരി.
കഴിഞ്ഞ 7ന് രാത്രി ചെറുവത്തൂര്‍ മേല്‍പ്പാലത്തിന് സമീപം സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മട്ടലായിലെ പീയൂസിന്റെ മരണമാണ് മനോരമ തിങ്കളാഴ്ച കോവിഡ് മരണങ്ങള്‍ക്കൊപ്പം ചേര്‍ത്തത്. കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 4 പേര്‍ മരിച്ചു എന്ന വാര്‍ത്തയില്‍ പീയൂസിന്റെ ഫോട്ടോയടക്കമാണ് മനോരമ വാര്‍ത്ത കൊടുത്തത്. വ്യാജ വാര്‍ത്തക്കെതിരെ പിയൂസിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ഇതോടെ മനോരമ ചൊവ്വാഴ്ച തിരുത്ത് നല്‍കിയിട്ടുണ്ട്. ബൈക്കിടിച്ച് മരിച്ച പീയൂസിന്റെ കോവിഡ് ഫലം നെഗറ്റീവ് എന്ന വാര്‍ത്ത നല്‍കിയാണ് തിരുത്ത് കൊടുത്തത്.
മനോരമയുടെ വാര്‍ത്ത നാട്ടുകാരിലും സാംസ്കാര ചടങ്ങില്‍ പങ്കെടുത്തവരിലും പരിഭ്രാന്തി പടര്‍ത്തിയിരുന്നു. ചെറുവത്തൂര്‍ കുഴിത്തൊടി പെട്രോള്‍ പമ്പ് ജീവനക്കാരനായ പനയര്‍ പീയൂസ് (61) ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പീയൂസിനെ ചെറുവത്തൂരിലും പയ്യന്നൂരിലും കണ്ണൂരിലുമുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കി.
14ന് വൈകിട്ട് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാല്‍ മൃതദേഹം തൃക്കരിപ്പൂര്‍ നടക്കാവ് സെന്‍റ് പോള്‍സ് സെമിത്തേരിയില്‍ സംസ്ക്കരിച്ചു. ഭാര്യ എന്‍ ഹെല്‍ന, മക്കള്‍: മാര്‍ട്ടിന്‍ ജോയ്, (ഡ്രൈവര്‍), ലൂയിസ ജോസ് (അധ്യാപിക കയ്യൂര്‍ ഐടിഐ), മരുമകന്‍: റെജി (പയ്യന്നൂര്‍).































