റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത പുനരുദ്ധാരണത്തിന് ശേഷം സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം കണ്ടെത്തി പരിഹരിക്കാനായി പൊതുമരാമത്ത് വകുപ്പ് ട്രാഫിക് പഠന വിഭാഗം റാന്നിയിൽ പരിശോധന നടത്തി. റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് ട്രാഫിക് വിഭാഗത്തെ കൊണ്ട് പരിശോധന നടത്തണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ഏ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഉതിമൂട് ജംഗ്ഷനിൽ ബസ് സ്റ്റോപ്പുകൾ ജംഗ്ഷനിൽ നിന്നും മാറ്റി സ്ഥാപിക്കാൻ അധികൃതർ നിർദ്ദേശം നൽകി. കൂടാതെ ഇവിടെ എത്തുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിന് കൂടുതൽ ലൈനുകളും വേഗനിയന്ത്രണ സ്ട്രിപ്പുകളും സ്ഥാപിക്കണം. ഉതിമൂട് കനാലിന് കീഴിൽ വലിയ ട്രക്കുകൾ കുരുങ്ങുന്നത് ഒഴിവാക്കാൻ കനാലിന് അടുത്തെത്തുന്നതിന് മുമ്പ് തന്നെ റോഡിന്റെ ഉയരത്തിനനുസരിച്ചുള്ള അളവിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാനും പാലത്തിന്റെ ഉയരം സൂചിപ്പിക്കുന്ന സൂചനാ ബോർഡുകൾ ഇവിടെയും മണ്ണാറക്കുളഞ്ഞി , മന്ദിരം ജംഗ്ഷനുകളിൽ സ്ഥാപിക്കാനും നിർദ്ദേശിച്ചു.
ബ്ലോക്ക് പടി ജംഗ്ഷനിലെ ഗതാഗത സംവിധാനം അപ്പാടെ മാറ്റേണ്ടതാണെന്ന് നിർദേശം ഉയർന്നു. ജംഗ്ഷനിൽ നിന്നും മാറ്റി ബസ് സ്റ്റോപ്പുകൾ വയ്ക്കണം. കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ആ റോഡിലേക്ക് തിരിച്ചു നിർത്തുന്നതും വലിയ അപകടത്തിന് ഇടയാക്കും എന്ന് കണ്ടെത്തി. ഇവിടെ പൊക്കവിളക്ക് സ്ഥാപിക്കാനും നിർദ്ദേശം നൽകി.
പെരുമ്പുഴ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനും ഉള്ള സൂചന ബോർഡുകൾ വെയ്ക്കണം. ഇവിടെ നിലവിലെ റോഡ് മാർക്കിംഗ് അൽപ്പം കൂടി പുറത്തേക്ക് ഇറക്കി വീതി അല്പം കൂടെ ഉയർത്തി 4 വരിയാക്കുകയാണെങ്കിൽ ഗതാഗത പ്രശ്നം ഒഴിവാക്കാമെന്നും നിർദ്ദേശം ഉണ്ടായി. ചെത്തോങ്കര ജംഗ്ഷനിൽ എരുമേലിക്ക് പോകുന്ന ബസ്സുകളുടെ നിലവിലെ സ്റ്റോപ്പ് ജംഗ്ഷനിൽ നിന്നും അല്പം കൂടി മുമ്പോട്ട് മാറ്റി പാലത്തിന്റെ മറുകരയിൽ സ്ഥാപിക്കാൻ നിർദ്ദേശം നൽകി.
മന്ദമരുതി ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ഇരുവശത്തും സ്ട്രിപ്പുകൾ സ്ഥാപിക്കും. കൂടാതെ വലിയകാവ് റോഡ് തിരിയുന്ന ഭാഗത്തും ഇരുവശത്തും സ്ട്രിപ്പുകൾ സ്ഥാപിക്കണം. ഇവിടെ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പാതയോരത്ത് ഓവർ ടേക്കിംഗ് പാടില്ല എന്ന ബോർഡ് വെയ്ക്കണം. കൂടാതെ റോഡിന്റെ മധ്യഭാഗം മഞ്ഞവരയിട്ട് വേർതിരിക്കണം . എരുമേലിക്ക് തിരിയുന്ന പ്ലാച്ചേരി ജംഗ്ഷനിൽ എരുമേലി പ്ലാച്ചേരി റോഡ് സംസ്ഥാനപാതയിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ എളുപ്പം പതിയുകയില്ല. ഇവിടെ ഇരുവശത്തും കൂടുതൽ സ്ട്രിപ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറപ്പിക്കണം. കൂടാതെ വേഗപരിധി നാല്പത് കിലോമീറ്റർ കാണിച്ച ബോർഡും വെയ്ക്കണം.
റോഡ് സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം സിയാദ്, അസി എക്സി എൻജിനീയർ അനീഷ തോമസ്, കെ.എസ്.ടി.പി എക്സി.എന്‍ജിനീയര്‍ റോജി പി.വര്‍ഗീസ്, അസി.എന്‍ജിനീയര്‍മാരായ ഉമേഷ് കൃഷ്ണന്‍, ഷീജ, ഓവര്‍സീയര്‍മാരായ സജിത്ത്, ജിഷിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
































