ന്യൂഡല്‍ഹി : കെ – റെയിൽ സിൽവർലൈൻ പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന് സർക്കാർ വൃത്തങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ചർച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എംപിക്കും ഒപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി തിരികെ കേരളാഹൗസിലെത്തി. അദ്ദേഹം വൈകിട്ട് മാധ്യമങ്ങളെ കാണും. അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ തല്ലിച്ചതച്ച ദില്ലി പോലീസ് നടപടി എംപിമാർ ലോക്സഭയിൽ ഉയർത്തി. വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തണമെന്ന് എംപിമാർ ലോക് സഭയിൽ ആവശ്യപ്പെട്ടു. സംഭവിച്ചത് എന്താണെന്ന് എഴുതി നൽകാൻ സ്പീക്കർ നിർദ്ദേശിച്ചു. എംപി മാർ സ്പീക്കറെ ചേംമ്പറിൽ നേരിട്ട് കണ്ടും വിഷയം അവതരിപ്പിക്കും.
രാവിലെ പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരെ ദില്ലി പോലീസ് കയ്യേറ്റം ചെയ്തത്. മാർച്ചിനിടെ എംപിമാരെ ദില്ലി പോലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, കെ മുരളീധരൻ, ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാരെയാണ് പോലീസ് കയ്യേറ്റം ചെയ്തത്. ഹൈബി ഈഡന് മുഖത്ത് അടിയേറ്റു. ടിഎൻ പ്രതാപനെ പിടിച്ചു തള്ളി. ബെന്നി ബെഹ്നാനെ കോളറിൽപിടിച്ച് തള്ളി. രമ്യ ഹരിദാസ് എംപിയെയും പുരുഷ പോലീസ് കയ്യേറ്റം ചെയ്തു. കൊടിക്കുന്നിൽ സുരേഷിനെയും കെ മുരളീധരനെയും പോലീസ് പിടിച്ചു തള്ളി. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പോലീസ് അതിക്രമം ഉണ്ടായത്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ദില്ലി പോലീസ് മർദ്ദനം തുടരുകയായിരുന്നുവെന്ന് എംപിമാർ പ്രതികരിച്ചു.
കേരളത്തിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിൽ കെ – റെയിൽ പ്രതിഷേധ കല്ല് സ്ഥാപിച്ചു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം തവനൂരിൽ കെ – റെയിൽ സർവ്വേ സംഘത്തെ നാട്ടുകാർ തടഞ്ഞു.