ബെംഗളൂരു: ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതി വിഗ്നേഷിനെ ശ്രീറാംപുര പോലീസാണ് പിടികൂടിയത്. കൊല്ലപ്പെട്ട യാമിനി പ്രിയയെ വിഗ്നേഷ് പതിവായി ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി മാതാപിതാക്കൾ ആറ് മാസം മുൻപ് നൽകിയ പരാതി പോലീസ് അവഗണിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിൽ വെച്ചാണ് ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയയെ വിഗ്നേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഏഴ് മണിക്ക് പരീക്ഷക്കായാണ് യാമിനി പ്രിയ വീട്ടിൽ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ യാമിനി പ്രിയയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഗ്നേഷ് ആക്രമിച്ചുവെന്നാണ് വിവരം. തന്‍റെ പ്രണയം നിരസിച്ചതിന്‍റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യാമിനി പ്രിയയുടെ കഴുത്തിൽ വിഗ്നേഷ് ആവർത്തിച്ച് കുത്തിയെന്നാണ് പോലീസിൻ്റെ എഫ്ഐആർ. ശ്രീറാംപുര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.





























