മംഗലാപുരം: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. 2008 ഡിസംബർ മാസത്തിലാണ് സംഭവം നടന്നത്. തിരുവനന്തപുരം ജില്ലയിൽ മംഗലപുരം വെയിലൂർ വില്ലേജിൽ കോട്ടറകരി കൊല്ലുമല വീട്ടിൽ ജയകുമാറിനെയാണ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വെയിലൂർ വില്ലേജിൽ കോട്ടറകരി നിസാർ മൻസ്സിലിൽ സജീർ (കായൽ ചാടി സജീർ) എന്ന 40കാരനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
കോട്ടറക്കരി ജങ്ഷനിൽ യങ്മെൻസ് ക്ലബിന് സമീപം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമിച്ചുകൊണ്ടിരിക്കുമ്പോൾ ജയകുമാർ നിസാറിന്റെ ഇരട്ടപേരു വിളിച്ചതിന്റെ വൈരാഗ്യത്തിൽ യങ്മെൻസ് ക്ലബിനകത്തു സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ടുവന്നു പ്രതി സജീർ ജയകുമാറിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജയകുമാറിനെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 19ന് ജയകുമാർ മരണപ്പെടുകയായിരുന്നു.






























