പത്തനംതിട്ട : കേരളത്തിലുടനീളം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണ് എൽഡിഎഫ് തുടർച്ചയായി ഭരിച്ച കഴിഞ്ഞ ഒൻപത് വർഷങ്ങൾ എന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡൻ്റും മുൻമന്ത്രിയുമായ അഡ്വ. മാത്യു ടി തോമസ് എം എൽ എ പ്രസ്താവിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികളുടെ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടക്കില്ല എന്ന് പറഞ്ഞു പലരും ഉപേക്ഷിച്ച പല വികസന പദ്ധതികളും ഇച്ഛാശക്തിയോടെ ഏറ്റെടുത്തു നടപ്പിലാക്കുവാൻ എൽഡിഎഫ് ഭരണത്തിലൂടെ സാധിച്ചു. കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളിലെ വിവിധ റോഡുകൾ നൂററിരണ്ട് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുവാനും പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിൻ്റെ സ്ഥാനത്ത് പുതിയ മേജർ ബ്രിഡ്ജ് ഒരുമാസത്തിനകം പൂർത്തിയാക്കുവാൻ പോകുന്നതും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ അൻപത് കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് ഗവ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടത്തിനായുള്ള തുക ബഡ്ജറ്റിൽ വകകൊള്ളിക്കാൻ കഴിഞ്ഞതും എൽഡിഎഫ് സർക്കാരിൻ്റെ ഭരണ നേട്ടങ്ങളാണ്.
വികസനത്തിനൊപ്പം കരുതലും എന്നത് എൽഡിഎഫ് നയമാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ക്ഷേമപെൻഷനുകളിൽ ആയിരം രൂപയുടെ വർധനവാണ് വരുത്തിയത്. ഈ വർഷാവസാനം തന്നെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന് നേട്ടം കൈവരിക്കും. ഇത്തരത്തിലുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ അഭംഗുരം തുടരണമെങ്കിൽ എൽഡിഎഫിന്റെ ഭരണതുടർച്ച ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ (എം)ഏരിയാ കമ്മിറ്റി അംഗം റെജി പോൾ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല, കല്ലൂപ്പാറ പഞ്ചായത്താ എൽഡിഎഫ് കൺവീനർ ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ, എസ് മുരളീധരൻ നായർ, ജോസ് കുറഞ്ഞൂർ, ഡോ. സജി ചാക്കോ, ജയ്ംസ് വർഗ്ഗീസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, ജേക്കബ് കെ ഇരണക്കൽ, വി. കെ കുര്യൻ, നെബു തങ്ങളത്തിൽ, അനീഷ് നെടുമ്പള്ളിൽ, ജോളി തോമസ് സി. ഡി. എസ് ചെയർ പേർസൺ എന്നിവർ പ്രസംഗിച്ചു.






























