കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുലശേഖരപുരം സ്വദേശി പക്കി സുനി എന്ന സുനിൽ കുമാറിനെയാണ് (36) കോടതി ശിക്ഷിച്ചത്. കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി സൗദിയിലേക്ക് രക്ഷപ്പെട്ടു.
ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരള പോലീസ് സൗദിയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമങ്ങളും പോക്സോ ആക്ടുകളും ഉൾപ്പെടെ പരിഗണിച്ചാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂടാതെ, വിവിധ വകുപ്പുകളിലായി 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേം ചന്ദ്രൻ കോടതിയിൽ ഹാജരായി.