പാലക്കാട് : അട്ടപ്പാടി മധു വധ കേസിൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി 11 പ്രതികൾ കോടതിയിൽ ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയെന്ന് കാരണം പറഞ്ഞാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയായിരുന്നു പാലക്കാട്ടെ പ്രത്യേക കോടതി മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് 12 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ്കോടതിയ്ക്ക് കഴിയില്ലെന്നായിരുന്നു വാദം. എന്നാൽ ജാമ്യ വ്യവസ്ഥയിലെ ലംഘനം ഉണ്ടായാൽ വിചാരണ കോടതിയ്ക്ക് തുടർ നടപടി ആകാമെന്ന് പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചു.
75 മുതൽ 80 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. വിദേശത്തുള്ള സാക്ഷികളിൽ ഒരാളെ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടുത്ത ദിവസം തീരുമാനമുണ്ടാകും.