കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. മുണ്ടയ്ക്കൽ ഉദയമാരത്താണ്ഡപുരത്ത് റ്റി.ആർ.നഗർ 40 പെരുമ്പള്ളി തെക്കതിൽ എബിൻ പെരേര(34)യെ ആണ് ഇസ്റ്റ് പോലീസ് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. ഇരവിപുരം, ഈസ്റ്റ്, ശക്തികുളങ്ങര, ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായിട്ടാണ് കേസുകൾ. 2017 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത പതിനൊന്ന് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
വധശ്രമം, നരഹത്യശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, കഠിന ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ഇയാൾക്കെതിരെ ചുമത്തിയിരുക്കുന്ന കുറ്റങ്ങൾ. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ കരുതൽ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.





























