പത്തനംതിട്ട : സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മോഷ്ടാവ് കോയിപ്രം പോലീസിന്‍റെ പിടിയിലായി. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. കോയിപ്രം കുമ്പനാട് ജസ്റ്റ് ഹോട്ടലിൽ താമസിച്ചുവരുന്ന കടപ്ര മാന്നാർ ഇളമത മഠത്തിൽ സാജൻ തോമസ് (36) ആണ് ഇന്നലെ കോയിപ്രം പോലീസിന്‍റെ പിടിയിലായത്. കരീലമുക്കിൽ കുമ്പനാട് ആറാട്ടുപുഴ റോഡിൽ എസ് ബി ഐ ബാങ്ക് എടിഎമ്മിനടുത്തുനിന്നാണ് ഇയാളെ കോയിപ്രം എസ് ഐ എസ് ഷൈജുവും സംഘവും കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എ ടി എം കൗണ്ടറിനു സമീപം തോളിൽ ബാഗും തൂക്കി നിന്ന ഇയാൾ പോലീസ് പട്രോളിംഗ് വാഹനം കണ്ട് പരിഭ്രമിച്ച് കൗണ്ടറിൽ കയറാതെ റോഡുവക്കിൽ വെച്ചിരുന്ന മോട്ടോർ സൈക്കിളിൽ കയറിപോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി തടഞ്ഞുനിർത്തുകയായിരുന്നു.
പോലീസിനെ വെട്ടിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചോദ്യം ചെയ്തപ്പോൾ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പേരും വിലാസവും പറഞ്ഞ ഇയാൾ എ ടി എമ്മിൽ നിന്നും പണമെടുക്കാൻ വന്നതാണെന്ന് അറിയിച്ചു. പക്ഷേ കാർഡ് കൈവശമില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയിൽ നിന്നും വിവോ കമ്പനിയുടെ രണ്ടുഫോണുകളും റിയൽമി കമ്പനി നിർമിതമായ രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തത്. മൊബൈൽ ഫോണുകളെപ്പറ്റി തൃപ്തികരമായ മറുപടി നൽകാഞ്ഞതിനെതുടർന്ന് കൂടുതൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചവയാണെന്ന് വെളിപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























