തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജ നിർമ്മാണത്തിന്‍റെ വൃക്ഷപൂജ നവംബർ 2 നും വൃക്ഷഛേദനം 3 നും നടക്കും. ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളുടെ 4-ാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള സ്വർണ്ണ ധ്വജ സ്തംഭം നിർമ്മിക്കുന്നതിനുള്ള തേക്ക് മരം ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പാതാംപുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. നായർ സർവ്വീസ് സൊസൈറ്റിയാണ് തേക്ക് മരം വഴിപാടായി സമർപ്പിക്കുന്നത്. നവംബർ 2 ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം മരം മുറിയ്ക്കുന്നതിനുള്ള അനുജ്ഞയ്ക്കുള്ള പ്രാർത്ഥന നടക്കും. തുടർന്ന് പാണി കൊട്ടി മരം മുറിയ്ക്കാനായി ക്ഷേത്രത്തിൽ നിന്ന് മരം സ്ഥിതി ചെയ്യുന്ന പൂഞ്ഞാറിലെ പാതാംപുഴയിലേക്ക് പുറപ്പെടും.
വൈകിട്ട് 6.30 ന് ക്ഷേത്രതന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ വൃക്ഷസ്ഥാനത്തുള്ള സങ്കേത സാന്നിദ്ധ്യങ്ങൾക്ക് ബലിതർപ്പണം, അനുഞ്ജാ പ്രാർത്ഥനയും അസ്ത്ര ഹോമവും തുടർന്ന് വൃക്ഷ പൂജയും നടക്കും. നവംബർ 3 ന് രാവിലെ 11 മണിക്ക് ശാസ്ത്ര സംസ്ക്കാരവും ആയുധ ദാനത്തിനും ശേഷം വൃക്ഷത്തിന് നാമ ജപത്തോടെ പ്രദക്ഷിണം വെച്ച് പ്രാർത്ഥനകൾ നടത്തും. 12.15 നും 1.15 നും മദ്ധ്യേയുള്ള പുണർതം നക്ഷത്ര ശുഭ മുഹൂർത്തത്തിൽ വൃക്ഷഛേദനം.
4 ന് ആചാരപരമായ രീതിയിൽ വൃക്ഷം വഹിച്ചു കൊണ്ടുളള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കും. ഘോഷയാത്രയ്ക്ക് തിരുവല്ല അതിർത്തിയായ എഴിഞ്ഞില്ലത്ത് എൻ എസ് .എസ് തിരുവല്ലാ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വൃക്ഷത്തിന് സ്വീകരണം നൽകും . മുത്തൂർ ജംഗ്ഷനിൽ നിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, ചെണ്ടമേളം, വിവിധ നിശ്ചല ദൃശ്യങ്ങൾ, കരകം, പമ്പമേളം, ഗജവീരൻ , തുടങ്ങി ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടു കൂടി ക്ഷേത്രത്തിലേക്ക് എത്തിക്കും. ക്ഷേത്രത്തിന്‍റെ കിഴക്കെ നടയിലുള്ള സ്വീകരണ പന്തലിൽ തേക്ക് മരം നായർ സർവ്വീസ് സൊസൈറ്റിയിൽ നിന്നും ഔപചാരികമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്റെ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശകസമിതിയും ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി ഏറ്റുവാങ്ങി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് തയ്യാറാക്കിയിട്ടുള്ള പ്രത്യേക സ്ഥലത്ത് തേക്ക് മരം നിലം തൊടാതെ വെയ്ക്കും.





























