തിരുവനന്തപുരം : നാഷണൽ കൗൺസിലും സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചപ്പോൾ മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ ബി.ജെ.പി.യിൽ അതൃപ്തി. ഒ.രാജഗോപാലിനെ ഒരുസമിതിയിലും പരിഗണിച്ചില്ല. കോർകമ്മിറ്റിയിൽ തുടരുന്നുണ്ടെന്നു മാത്രം. പുനഃസംഘടന ഗ്രൂപ്പുകാരെ സംരക്ഷിക്കാനാണെന്നും കമ്മിറ്റികളിൽ ഔദ്യോഗിക പക്ഷത്തിന്റെ ഭൂരിപക്ഷം ഉറപ്പാക്കാനാണെന്നും കൃഷ്ണദാസ് പക്ഷത്തെ നേതാവ് പ്രതികരിച്ചു. പി.കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവരെ വെട്ടിനിരത്തിയുള്ള പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം. പുനഃസംഘടനയ്ക്കെതിരേ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട പി.ആർ ശിവശങ്കർ പരസ്യമായി രംഗത്തെത്തി.
രാജഗോപാൽ, ശിവശങ്കർ, ഏറ്റുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവരെ സംസ്ഥാന സമിതിയിലോ നാഷണൽ കൗൺസിലിലോ ഉൾെപ്പടുത്തിയില്ല. പ്രായത്തിന്റെ പേരുപറഞ്ഞാണ് രാജഗോപാലിനെ ഒഴിവാക്കിയതെങ്കിൽ അദ്ദേഹത്തെക്കാൾ തീരേ ആരോഗ്യക്കുറവുള്ളവരെ സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു. രാജഗോപാലിനെ ആദ്യം നാഷണൽ എക്സിക്യുട്ടീവിൽനിന്നും പിന്നീട് കൗൺസിലിൽനിന്നും ഒഴിവാക്കി. ഇതോടെ മുൻപ്രസിഡന്റെന്ന നിലയിൽ കോർ കമ്മിറ്റിയംഗം മാത്രമായി രാജഗോപാൽ. സംസ്ഥാന ഘടകത്തിന്റെ തീരുമാനം അതേപടി അംഗീകരിക്കുന്ന സമീപനമാണ് കേന്ദ്രനേതൃത്വം സ്വീകരിക്കുന്നത്.
വിഷമിച്ചു മരിക്കാനൊന്നും എന്നെക്കിട്ടില്ല. കാലണ മെമ്പറായിട്ടാണെങ്കിലും ഈ പാർട്ടിയിൽ കാണും. ഒരു കേന്ദ്രസർക്കാർ പോസ്റ്റും വേണ്ട. ഇനി ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽപോലും മത്സരിച്ചില്ലെങ്കിലും സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും നാട്ടിലെ ഏതുനീതികേടിനെയും അപചയങ്ങളെയും പറ്റാവുന്ന രീതിയിൽ ഇനിയും ചോദ്യംചെയ്യുമെന്നാണ് സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട ശിവശങ്കർ സാമൂഹികമാധ്യമത്തിൽ കുറിച്ചത്.





























