റാന്നി : അത്തിക്കയത്തും പരിസര പ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ മോഷണശല്യം വര്‍ധിക്കുന്നതായി നാട്ടുകാരുടെ പരാതി. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകളിൽ എത്തുന്ന സംഘമാണ് ആളില്ലാത്ത സമയം നോക്കി വീട്ടുസാധനങ്ങളും മറ്റ് വസ്‌തുക്കളും മോഷ്ടിച്ചുകൊണ്ടുപോകുന്നത്. വീട്ടുടമസ്ഥരുടെ സമ്മതമോ അറിവോ കൂടാതെയാണ് ഇവർ വീട്ടുമുറ്റത്തും പരിസരങ്ങളിലും കാണുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോകുന്നത്. പുരുഷന്മാർ ജോലിക്ക് പോകുന്ന സമയങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രധാനമായും മോഷണം നടത്തുന്നത്. ഇത് പലയിടത്തും വലിയ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്.
പല വീടുകളിൽ നിന്നും വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങൾ, ഇരുമ്പ് പൈപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. പകൽ സമയങ്ങളിൽ അപരിചിതരായ സ്ത്രീകൾ കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്നും അയൽവാസികൾ തമ്മിൽ വിവരങ്ങൾ കൈമാറണമെന്നും നാട്ടുകാർ പരസ്പരം മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശത്ത് എത്തുന്ന അപരിചിതരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





























