തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്. സ്ത്രീകളും പുരുഷർമാരും ഉൾപ്പെടെ 50 ഓളം ഷാഡോ സംഘത്തെ നിയോഗിച്ചു. വ്യാപാരകേന്ദ്രങ്ങൾ കമ്പോളങ്ങൾ ബസ് സ്‌റ്റാഡുകൾ വിനോദപരിപാടിനടക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ തുമ്പികളായി ഷാഡോ സംഘമുണ്ടാകും. അതേസമയം ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ലഹരിമരുന്നുകളുടെ സാന്നിധ്യമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. കുട്ടികളെയും യുവാക്കളെയും ഇത് ഗുരുതരമായി ബാധിക്കുകയും കുടുംബങ്ങളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ലഹരി മാഫിയയെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.





























