തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായി രജിസ്റ്റാർ ഓഫ് കമ്പനീസിൻറെ നിർണ്ണായക കണ്ടെത്തൽ. എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്നാണ് കണ്ടെത്തൽ. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ഉള്ളത്.
എക്സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. എക്സാലോജിക്കിനും വീണക്കും കുരുക്കായ ആർഒസി ബംഗ്ളൂരുവിൻറെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് വിമർശിക്കുന്നത്.
മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത എക്സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ സാധിക്കുക. ഇത് മറച്ചുവെച്ചാണ് 2022 ൽ കമ്പനി അപേക്ഷ നൽകിയത്. 2021ൽ മെയ് മാസത്തിൽ എക്സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആര്‍ഒസി പരിശോധനയിൽ കണ്ടെത്തി. തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക്ക് നൽകിയ രേഖ. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക്ക് മറച്ചുവച്ചു.





























