കൊച്ചി : താരസംഘടനയായ എ എം എം എ യിൽ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അവർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾ ഈ വിഷയം ശക്തമായി ഉന്നയിക്കും. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയുമായി ബന്ധപ്പെട്ട് ഒരു എക്സിക്യൂട്ടീവ് അംഗത്തിന്റെ ഭർത്താവിന് കരാർ നൽകി വൻതുക വെട്ടിച്ചുവെന്നാണ് പ്രധാന ആരോപണം. കൂടാതെ സംഗീത പരിപാടികൾ, കാറ്ററിങ് എന്നിവയുടെ പേരിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി എക്സിക്യൂട്ടീവ് അംഗങ്ങൾ തന്നെ ആരോപിക്കുന്നു.
ഗ്രൂപ്പ് പോര് നടത്തി അംഗങ്ങളെ ഓരോരുത്തരെയായി പുറത്താക്കാനാണ് കുക്കു പരമേശ്വരൻ ശ്രമിക്കുന്നതെന്നും പരാതിയുണ്ട്. എന്നാൽ ബൈലോ പ്രകാരം പരമാധികാരമുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കുക്കു പരമേശ്വരൻ ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മയിലെ തർക്കങ്ങൾ സംഘടനയ്ക്ക് പുറത്തേക്ക് വളരുന്ന കാഴ്ചയാണ് നടി അൻസിബയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. നടനും എക്സിക്യൂട്ടീവ് അംഗവുമായ ടിനി ടോമിനെതിരെ നിയമപരമായി നീങ്ങാനാണ് അൻസിബയുടെ തീരുമാനം. തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്ന് പറഞ്ഞ് പരത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ കേസ് നൽകുന്നത്. പരാതി നിലനിൽക്കുമെന്നാണ് അൻസിബയ്ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം.





























