കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി പരാതി. കാസർഗോഡ് കോൺഗ്രസ് നേതാവിനെതിരെ ഗുരുതര പരാതി ഉയർന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ സമീപിച്ചെന്നാണ് കണ്ടെത്തൽ. ഇവിഎം ഹാക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാം എന്നായിരുന്നു വാഗ്ദാനം. കാസർഗോഡ്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് പണം നൽകിയെന്നും പരാതിയിൽ പറയുന്നു. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നൽകി. ചൊവ്വാഴ്ച്ച നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തതായാണ് വിവരം. അതേസമയം ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതവ്. ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കല്ലട്ര മാഹിൻ ഹാജിയെയും, എകെഎം അഷ്‌റഫിനെയും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദുമയിലെ ചീഫ് ഏജന്റ് എന്ന നിലയിൽ കെ നീലകണ്ഠനെ സ്ഥിരം ബന്ധപ്പെട്ടിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് മൂന്ന് സ്ഥാനാർത്ഥികൾ വ്യക്തമാകട്ടെയെന്നും ഇങ്ങനെയൊരു പരാതിയുള്ളതായി അറിയില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചു എന്ന വിവരം പുറത്തുവന്നിരുന്നു. അത് തടയാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഈ ഉമ്മാക്കി കാണിച്ച് തന്നെ തടയാനാവില്ല. പാർട്ടി തീരുമാനിച്ചാൽ ആ സ്ഥാനം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടന രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് ഇവിടെ വിഴിപ്പലക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.





























