കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ തുടർന്ന് കസ്റ്റംസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പ്രത്യേകമായി തയ്പ്പിച്ച അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇതിൽ നിന്ന് 1,246.23 ഗ്രാം (24 കാരറ്റ്) സ്വർണം വേർതിരിച്ചെടുത്തു. കൂടാതെ, ഇയാളിൽ നിന്ന് 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണമാലകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ആകെ 1.97 കോടി രൂപ (1,97,22,653 രൂപ) വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കസ്റ്റംസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്ക് സ്വർണം നൽകിയ ഉറവിടത്തെക്കുറിച്ചും അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും വിപുലമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.





























