എറണാകുളം : എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും പിന്തുണച്ച സംസ്ഥാന പ്രവർത്തക സമിതി അംഗം ഉൾപ്പെടെയുള്ളവരെയും സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ കെ നാസറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിമത സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. കളമശ്ശേരി നഗരസഭയിലെ വിമത സ്ഥാനാർഥി പി എ അനസിനെയും സസ്‌പെൻഡ് ചെയ്തു. ജില്ലയിൽ വിമത നീക്കത്തിൽ ഇതുവരെ 10 പേർക്കെതിരെ നടപടിയെടുത്തു. മത്സരചിത്രം തെളിഞ്ഞതോടെ വിമതർക്ക് എതിരായ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് പാർട്ടികൾ.
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി ഇന്ദിരയ്ക്ക് എതിരെ പയ്യാമ്പലത്ത് മത്സരിക്കുന്ന മഹിളാ കോൺഗ്രസ് നേതാവ് കെ എൻ ബിന്ദുവിനെയും ഭർത്താവും ബൂത്ത് പ്രസിഡന്റുമായ രഘൂത്തമനെയും കോൺഗ്രസ് പുറത്താക്കി. കാസർഗോഡ് മുൻ ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ ആരോപണം ഉന്നയിച്ച തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി എ ആന്റോയ്ക്കും കിട്ടി സസ്പെൻഷൻ .





























