കൊല്ലം : ആക്രമണകാരികളായ വളർത്തുനായ ഇനങ്ങളുടെ വിൽപ്പന കേന്ദ്രസർക്കാർ നിരോധിച്ചതോടെ പ്രതിസന്ധിയിലായി ജില്ലയിലെ പെറ്റ് ഷോപ്പുകളും ഫാം ഉടമകളും ഡോഗ് ബ്രീഡർമാരും. നിലവിലുള്ളവയെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈരംഗത്തുള്ളവർ.23 ഇനങ്ങളിൽപ്പെട്ട നായ്ക്കളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഇവയിൽ ജില്ലയിൽ ഏറ്റവും കൂടുതലുള്ളത് റോട്ട് വീലർ ഇനത്തിൽപ്പെട്ട നായകളാണ്. പിറ്റ് ബുൾ, അമേരിക്കൻ ബുൾഡോഗ്, ഡോഗോ അർജന്റിനോ തുടങ്ങയവ ഉണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ജില്ലയിലെ പല പെറ്റ് ഷോപ്പുകളുടെയും ബ്രീഡർമാരുടെയും വരുമാനത്തിന്റെ നല്ലഭാഗവും റോട്ട് വീലർ ഇനത്തിന്റെ വിൽപ്പനയും പ്രജനനവുമാണ്.
കൊല്ലം മങ്ങാടുള്ള ഒരു ബ്രീഡറുടെ കൈയിൽ നിലവിൽ പതിനഞ്ചോളം റോട്ട് വീലർ നായ്ക്കളുണ്ട്. ഇതിൽ പലതിനെയും വലിയ തുക ചെലവാക്കി പുറത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. വിറ്റാൽ നല്ല വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് പല ബ്രീഡർമാരും പെറ്ര് ഷോപ്പുകളും ഇവയെ വാങ്ങുന്നത്. ഒരു നായയെ ഇത്തരത്തിൽ പുറം രാജ്യത്തുനിന്ന് കൊണ്ടുവരാൻ മൂന്ന് ലക്ഷം രൂപവരെ ചെലവാകുമെന്ന് ബ്രീഡർമാർ കൂട്ടിച്ചേർത്തു.






























