കൊച്ചി : നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ഹർജികളിൽ വാദം കേൾക്കും. നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യത്തിൽ ഹൈക്കോടതി വാദം കേൾക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ഹർജികളിൽ ജഡ്ജി ഹണി എം. വർഗീസാണ് വാദം കേൾക്കുന്നത്.
സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യമുണ്ട്. കേസ് രേഖകൾ സിബിഐ കോടതിയിലേക്ക് തിരികെ അയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. പ്രതികളുടെ വാദം കൂടി കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.