ബെംഗളൂരു: രേണുകാസ്വാമി വധക്കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടിയും സുഹൃത്തുമായ പവിത്ര ഗൗഡ കസ്റ്റഡിയിൽ മേക്കപ്പിട്ട് നടന്നതിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്. പവിത്രയെ ബെംഗളൂരുവിലെ വസതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിൽ നിന്ന് മടങ്ങുമ്പോൾ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും പോലീസിനെതിരെ വിമർശനം ഉയരുകയും ചെയ്തു. രേണുകാസ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയാണ് പ്രീത ഗൗഡ. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മറ്റു പ്രതികൾക്കൊപ്പം ചേർന്ന് കൊലപാതകം നടത്തിയ നടൻ ദർശൻ തൂഗുദീപ രണ്ടാം പ്രതിയാണ്.
രേണുകാസ്വാമിയെ പ്രതികൾ മർദനത്തിനിരയാക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും നടിയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു. ദര്‍ശനും പവിത്രയുമടക്കം 17 പേരാണ് കൊലയിൽ പങ്കാളികളായത്.