കോഴിക്കോട് : പൊറ്റമ്മൽ ശ്രീലക്ഷ്മി വീട്ടിൽ അഡ്വക്കേറ്റ് ശ്രീധരക്കുറുപ്പിനെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊല്ലം കടയ്ക്കൽ ചിങ്ങേലി ബിജുവിനെ (43) മംഗലാപുരത്തുനിന്ന് അന്വേഷണസംഘം അറസ്റ്റുചെയ്തു. പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് 2013 ൽ ഇയാൾ ഒളിവിൽപ്പോയത്.
2001 മാർച്ച് 15 നായിരുന്നു സംഭവം. ശ്രീധരക്കുറുപ്പും ഭാര്യ ലക്ഷ്മീദേവിയും വീട്ടിൽ കിടന്നുറങ്ങുമ്പോൾ അർധരാത്രിയോടെ പ്രതികളായ ബിജുവും കൂട്ടുപ്രതിയും ചേർന്ന് പിൻവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് കവർച്ചനടത്തുകയായിരുന്നു. ഇതിനിടയിൽ ശബ്ദംകേട്ടുണർന്ന ശ്രീധരക്കുറുപ്പിനെയും ഭാര്യ ലക്ഷ്മീദേവിയെയും മാരകായുധങ്ങൾ ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചു. ആക്രമണത്തിൽ ശ്രീധരക്കുറുപ്പ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മിദേവി തലയ്ക്കടിയേറ്റ് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.
ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചും നെഞ്ചിൽ കഠാരകുത്തിയിറക്കിയുമാണ് കൊലചെയ്തത്. ശേഷം 18 പവനോളം സ്വർണാഭരണങ്ങളും 53,000 രൂപയും കവർച്ചചെയ്തിരുന്നു. പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും ശിക്ഷയ്ക്കെതിരേ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
മെഡിക്കൽ കോളേജ് എ.സി.പി. കെ സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്, പ്രതിക്കായി തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു. ഇതിനിടയിൽ പ്രതി ബിജു മംഗലാപുരത്തുണ്ടെന്ന വിവരത്തെത്തുടർന്ന് ദിവസങ്ങളോളം മംഗലാപുരം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച രാവിലെ മംഗലാപുരത്തെ ഡെക്കയിൽവെച്ച് പിടിയിലായത്.
എ.എസ്.ഐ.മാരായ ഇ.മനോജ്, കെ.അബ്ദുറഹിമാൻ, കെ.പി മഹീഷ്, സീനിയർ സി.പി.ഒ മാരായ ഷാലു.എം, സി.പി.ഒ മാരായ സുമേഷ് ആറോളി, പി.പി മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.