പത്തനംതിട്ട: എഡിജിപി എം.ആര്‍. അജിത്കുമാറിന്, ശബരിമലദര്‍ശനത്തിന് കൂടുതല്‍ സമയം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട്. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജൂണ്‍ 12-ന് രാത്രി 10-ന് ഹരിവരാസനം പാടുന്ന സമയത്ത് അഞ്ചുമിനിറ്റില്‍ കൂടുതല്‍ സമയം എഡിജിപി ശ്രീകോവിലിനുമുന്നില്‍ ദര്‍ശനത്തിന് നിന്നു. സാധാരണ ഭക്തരെ സെക്കന്‍ഡുകള്‍മാത്രം ദര്‍ശനം നടത്താനേ അനുവദിക്കാറുള്ളൂ. എന്നാല്‍, അജിത്കുമാറിന് വിഐപിപരിഗണന ലഭിച്ചെന്നാണ് ആക്ഷേപം. തുടര്‍ന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിലാണ്, ആരോപണത്തില്‍ വസ്തുതയുണ്ടെന്ന വിവരം ലഭിച്ചത്.
പലവട്ടം പോലീസിന്റെ ശബരിമലയിലെ സ്‌പെഷ്യല്‍ ഓഫീസറും മൂന്നുതവണ ചീഫ് കോഡിനേറ്ററുമായിരുന്നു അജിത്കുമാര്‍. 12-ന് രാത്രിയിലാണ്, പിറ്റേന്ന് നടന്ന നവഗ്രഹപ്രതിഷ്ഠ വണങ്ങാന്‍ എഡിജിപി സന്നിധാനത്തെത്തിയത്. പമ്പയില്‍നിന്ന് ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയതിന് അജിത്കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പമ്പ-ശബരിമല പാതയില്‍ ട്രാക്ടറില്‍ യാത്രചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നതിലാണ് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ എഡിജിപിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. കാലിന് വേദനയായതിനാലാണ് ട്രാക്ടറില്‍ പോയതെന്ന് മറുപടി കിട്ടിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ലെന്നുകാണിച്ച് ഡിജിപി, ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിച്ചശേഷം ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.





























