മുംബൈ : സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 30നു മുൻപു നടത്തണമെന്ന യുജിസി നിർദ്ദേശത്തിന് എതിരെ ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ സുപ്രീംകോടതിയിൽ ഹർജി നൽകി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുമ്പോൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവൻകൊണ്ടു പന്താടരുതെന്ന് ആദിത്യ അഭ്യർത്ഥിച്ചു.
കോവിഡ് സാഹചര്യത്തിലെ മാനസിക സമ്മർദം, അപൂർണമായ സിലബസ്, വിദ്യാർഥികൾക്കും അധ്യാപകർക്കും രോഗം ബാധിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് ലോകത്തെ പ്രമുഖ സർവ്വകലാശാലകൾ പരീക്ഷകൾ ഒഴിവാക്കുമ്പോൾ ഇവിടെ എച്ച്ആർഡി മന്ത്രാലയവും യുജിസിയും പരീക്ഷ അടിച്ചേൽപിക്കുകയാണ്.
ലോകത്തെവിടെയും ഒരു പരീക്ഷ കൊണ്ടു മാത്രം വിദ്യാർഥിയുടെ മികവ് അളക്കുന്നില്ല. മുൻ സെമസ്റ്ററുകളിലെ ശരാശരി മാർക്ക് നോക്കി വിജയം കണക്കാക്കാമെന്ന ന്യായമായ തീരുമാനമാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ചതെന്നും ആദിത്യ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയുമായ ആദിത്യ, ശിവസേനയുടെ യുവജന വിഭാഗമായ യുവസേന അധ്യക്ഷൻ കൂടിയാണ്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 30നു മുൻപ് പരീക്ഷകൾ നടത്തണമെന്ന് യുജിസി നിർദ്ദേശം വന്നതോടെ പ്രതിസന്ധിയായി.