അടൂർ: ഫാദർ ഗീവർഗീസ് ബ്ലാഹേത്ത്, അടൂർക്കാരുടെ “അടൂർ അച്ചന്‍” കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ വൈവിധ്യമാർന്ന മേഖലകളിൽ സാമൂഹിക പ്രവർത്തനത്തിൽ ഊന്നൽ നൽകി തന്റെ മുഴുവൻ പ്രവർത്തന സമയം ഒരു ജനതയ്ക്കൊപ്പം പങ്ക് വെച്ച് ജനകീയനായ “അടൂർ അച്ഛനായി ” പ്രവർത്തിക്കുന്നു. തന്റെ പതിനാലാം വയസ്സിൽ വീടിനോട് ചേർന്നുള്ള ബ്ലാഹേത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിലുള്ള ജനതാ ഗ്രന്ഥശാലയുടെ പ്രവർത്തനം ഏറ്റെടുത്തതാണ് തുടക്കം. വൈദീക ശുശ്രൂഷയും പരിസ്ഥിതി സംരക്ഷണം ഉൾപ്പടെ തിരക്കേറിയ പ്രവർത്തനങ്ങൾക്കിടയിലും പുസ്തകവും വായനയും ഹൃദയത്തോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ഗീവർഗീസ് ബ്ലാഹേത്ത് എന്ന ഈ വൈദികൻ. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി എൻ പണിക്കർ ആണ് ഗീവർഗീസിനെ ജനത ഗ്രന്ഥശാലയുടെ ചുമതല ഏൽപ്പിക്കുന്നത്. അകമഴിഞ്ഞ പ്രവർത്തനത്തിന് പിന്നീട് പി എൻ പണിക്കർ അവാർഡ് മന്ത്രി ജി ആർ അനിലിൽ നിന്നും ബ്ലാഹേത്ത് അച്ഛൻ ഏറ്റുവാങ്ങുമ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം കൂടിയായി.
ബ്ലാഹേത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ ചുമതലയിൽ തുടങ്ങിയ ജനത ഗ്രന്ഥശാലയുടെ സെക്രട്ടറിയും രക്ഷാധികാരിയുമായി പൊതുപ്രവർത്തനത്തിന് തുടക്കമിട്ട് നാളിതുവരെ എവിടെയും സജീവസാന്നിദ്ധ്യമായി പൊതുപ്രവർത്തനം നടത്തുന്നു. ഗ്രന്ഥാശാല പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പി എൻ പണിക്കർ നിരവധി തവണ തന്റെ വീട്ടിൽ വന്നത് അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് അച്ഛൻ. അടൂരിൽ നടക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ ജാതിമത ഭേദമന്യേ നിറസാന്നിധ്യമാണ് ബ്ലാഹേത്ത് അച്ഛൻ. 1984ൽ അച്ചന്‍പട്ടം ലഭിച്ച ഇദ്ദേഹം അടൂർ മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക പള്ളിയിൽ തുടർച്ചയായി 38 വർഷം സേവനം അനുഷ്ഠിച്ചു. വിശ്രമ വേളയിലും ഇന്നും ഇടവക അംഗങ്ങളുടെ താത്പര്യാർത്ഥം വിവിധ ചടങ്ങുകൾക്ക് നിറസാന്നിധ്യമാണ് അച്ചൻ.