അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂര്‍ ഏനാത്ത് നെടുമണ്‍ സ്വദേശി ശ്യാംരാജ് ഭവനിൽ ശ്യാംരാജ് ( 32) നെയാണ് പോക്സോ നിയമ പ്രകാരം അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് റ്റി. ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 6 വർഷം കഠിന തടവിനും 30000 രൂപ പിഴയടക്കുവാനും ശിക്ഷ വിധിക്കുകയായിരുന്നു. 2022 ഫെബ്രുവരി മാസം 9,12 തീയതികളിൽ പ്രതിയുടെ വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തില്‍ ഏനാത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന ആര്‍.മനോജ് കുമാര്‍ ആണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. കേസില്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 13 തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി. യാണ് ഹാജരായത്. കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി കോടതി നടപടികൾ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.






























