അടൂര്‍ : ഒരുകാലത്ത് ജല സേചനത്തിന് നാടിന്‍റെ ആശ്രയമായിരുന്ന പള്ളിക്കലാര്‍ മാലിന്യം നിറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രദേശവാസികള്‍. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ഏഴംകുളം ഗ്രാമപഞ്ചായത്തുകളിലെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്നും ഉല്‍ഭവിച്ച് ആലപ്പുഴ ജില്ലയിലൂടെ കരുനാഗപ്പള്ളി വട്ടക്കായല്‍, റ്റി.എസ് കനാല്‍ വഴി അറബിക്കടലില്‍ പതിക്കുന്ന നദിയാണ് ഇത്. 42 കിലോമീറ്ററോളം നീളം വരുന്ന നദിയില്‍ വര്‍ഷങ്ങളായി അടൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതോടെ കൊതുകുകള്‍ വര്‍ദ്ധിക്കുകയും രോഗങ്ങള്‍ പെരുകുകയും ചെയ്യുന്നു.
പ്ലാസ്റ്റിക്ക് ചാക്കുകളിലും കവറുകളിലും മറ്റും കെട്ടി ആറ്റില്‍ തള്ളുന്ന മാലിന്യങ്ങള്‍ ആണ് അധികവും. പള്ളിക്കലാര്‍ കടന്നുപോകുന്ന അടൂര്‍ നഗര മധ്യത്തിലെ ഇരട്ടപ്പാലത്തില്‍ അതിരൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. ജല നിരപ്പ് കുറഞ്ഞതിനാല്‍ മാലിന്യങ്ങള്‍ നദിയില്‍ പലയിടത്തും കെട്ടി കിടക്കുകയും ചെയ്യുന്നു. നഗരത്തിലെ ചില ഹോട്ടലുകളില്‍ നിന്നാണ് മാലിന്യം തള്ളുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നദിയില്‍ പലയിടത്തും കാട് മൂടി കിടക്കുന്നതിനാല്‍ പെരുംപാമ്പുകളുടെ ശല്യവും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
2016 ല്‍ അന്നത്തെ ധന മന്ത്രി തോമസ് ഐസക്കിന്‍റെ സാന്നിദ്ധ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിലൂടെ പള്ളിക്കലാര്‍ മാലിന്യ മുക്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പഴയ പടിയായി. പള്ളിക്കലാറിനെ കുറിച്ച് കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുൻപ് പഠനം നടത്തിയിരുന്നു. പള്ളിക്കലാര്‍ മലിനപ്പെട്ടതോടെ സമീപത്തെ ജനവാസമേഖലകളിലെ ജലാശയങ്ങളും മലിനപ്പെടാന്‍ സാധ്യത ഏറെയാണ്.





























