തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ വ്യക്തമാക്കി. ആരെയൊക്കെ യുഡിഎഫിലേക്ക് പുതിയതായി സഹകരിപ്പിക്കണം എന്നത് കൂട്ടായി ആലോചിക്കും. യുഡിഎഫ് ടീം വർക്ക് ആയി പ്രവർത്തിച്ചതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. ടീം വർക്കിംന് കേരളത്തിലെ ജനങ്ങൾ പിന്തുണ നൽകുന്നുണ്ട്. കേരളത്തിലെ മുഴുവൻ ജനങ്ങളോട് നന്ദിയും കടപ്പാടും വീണ്ടും അറിയിക്കുന്നു. പല ജില്ലകളിലും യുഡിഎഫുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ സാധിച്ചു. ഈ ജനവിധി മാനിച്ചു കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കും. 80 നിയോജക മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായ നേട്ടം ഉണ്ടായി. മഹാത്മാഗാന്ധിയുടെ നാമത്തിലായിരുന്നു തൊഴിലുറപ്പ് പദ്ധതി.
മഹാത്മാഗാന്ധിയുടെ പേരുമാറ്റി അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മണ്ഡലങ്ങളിൽ സാഹചര്യത്തിനനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കും. വിട്ടുവീഴ്ചകൾ ചെയ്തായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട സീറ്റുകൾ സംബന്ധിച്ച് അതിൽ ചർച്ച ചെയ്തു തീരുമാനിക്കും. കാര്യത്തിൽ ഒരു പൊതു ധാരണ ഉണ്ടാകും. മുന്നണി വിപുലീകരണം യുഡിഎഫ് ചർച്ച ചെയ്ത തീരുമാനിക്കും. കേരള കോൺഗ്രസുമായി അനൗദ്യോഗിക ചർച്ച നടത്തിയിട്ടില്ല. താൻ ക്ഷണിച്ചു എന്നത് സത്യം ആണ്. സിപിഐയെയും താൻ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഒറ്റയാൾ പട്ടാളം എന്ന നിലയിലാണ് സിപിഐഎം മുന്നോട്ട് പോകുന്നത്.
പിഎം ശ്രീയിൽ സിപിഐയുടെ നിലവിലെ നിലപാട് അറിയാൻ തനിക്ക് ആഗ്രഹം ഉണ്ട്. കേരള കോൺഗ്രസിന് എൽഡിഎഫിൽ തുടരണം എങ്കിൽ തുടരട്ടെ. തിരിച്ചു വരണമെങ്കിൽ തിരിച്ചു വരാം. യുഡിഎഫി ലേക്ക് അസോസിയേറ്റ് മെമ്പർ ആകാൻ നിരവധി പേർ കത്ത് നൽകിയിട്ടുണ്ട്. അതും മൂന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കും. വെള്ളാപ്പള്ളിയുമായി നല്ല ബന്ധം എന്നും അടൂർ പ്രകാശ് പറഞ്ഞു. വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ല. അദ്ദേഹത്തിന് മറുപടി പറയാൻ താൻ ആളല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.





























