ന്യൂഡല്‍ഹി : കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ.അടൂര്‍ പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സന്നദ്ധത അറിയിച്ച എംപിമാരായ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് വൈകുന്നേരം ഡൽഹിയിലെ ഫ്ലാറ്റിലെത്തി നേരിട്ടുകണ്ട് ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.
കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ മത്സരിക്കുവാന്‍ അടൂര്‍ പ്രകാശ് തയ്യാറായത്. തനിക്ക് കോന്നി മണ്ഡലവുമായി അഭേദ്യമായ ബന്ധമാണ് ഉള്ളതെന്നും കോന്നിയിലേക്ക് ഒരു തിരികെ പോക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള സാഹചര്യം ഒരുക്കണമെന്നും അടൂര്‍ പ്രകാശ് അന്ന് ഉപാധിയായി പറഞ്ഞിരുന്നു. ദേശീയ നേത്രുത്വത്തിനും ഇക്കാര്യങ്ങള്‍ അറിയാം. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള സന്നദ്ധതയും മുന്‍കൂട്ടിതന്നെ അടൂര്‍ പ്രകാശ് അറിയിച്ചിരുന്നു. കോന്നി മണ്ഡലം തിരികെ പിടിക്കുവാന്‍ അടൂര്‍ പ്രകാശ് മത്സരരംഗത്ത് ഉണ്ടെങ്കില്‍ മാത്രമേ കഴിയു. കോന്നിയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
കണ്ണൂരില്‍ മത്സരിക്കാന്‍ കെ സുധാകരൻ ആഗ്രഹം പ്രകടിപ്പിക്കുകയും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ടന്ന താക്കീതുമായി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. മത്സര സന്നദ്ധത അറിയിച്ചിട്ടും അനുകൂല തീരുമാനമെടുക്കാത്തതിൽ നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയാണ് കെ സുധാകരൻ. ഇതിനിടെയാണ് ഇരുവരുമായും നിര്‍ണായക കൂടിക്കാഴ്ച നടന്നത്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെതാകുമെന്ന് ഇരുവരെയും സണ്ണി ജോസഫ് ധരിപ്പിച്ചു. കെ സുധാകരൻ മത്സരിക്കണമെന്ന് ഒരു വിഭാഗം കേരളത്തിൽ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.





























