ചിറ്റാർ : അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ചിറ്റാർ പെരുനാട് പഞ്ചായത്ത് അതിർത്തിയിലുള്ള മണക്കയം പാലം മുതൽ അള്ളുങ്കൽ വരെ 4.200 കിലോമീറ്റർ ദൂരം ഇനി പൂർണ്ണമായും സഞ്ചാരയോഗ്യമാകും. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും കലുങ്കും നിർമ്മിച്ചാണ് പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. സീതത്തോട് പാലം പണി നടക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് മണക്കയത്തു നിന്ന് അള്ളുങ്കൽ വഴി കോട്ടമൺപാറ, ആങ്ങമൂഴി, വാലുപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇനി വേഗത്തിൽ സഞ്ചരിക്കാനാവും.
ഭാവിയിൽ കക്കാട് പവർ ഹൗസ് സീതത്തോട് മാർക്കറ്റ് റോഡിൽ എന്തെങ്കിലും ഗതാഗത തടസം ഉണ്ടായാലും ഈ റോഡ് സമാന്തര സംവിധാനമായി ഉപയോഗിക്കാം. സീതത്തോട് പവർഹൗസ് ജംഗ്ഷനിലെ പാലത്തിൽ നിന്നും 6.100 കിലോമീറ്റർ സഞ്ചരിച്ചാൽ ചിറ്റാർ, പെരുനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണക്കയം പാലം ജംഗ്ഷനിൽ എത്താൻ കഴിയും. ആവശ്യമായ വീതി ഇല്ലാത്തതിനാൽ നിരന്തരം ഗതാഗത കുരുക്കും അപകടവും ഉണ്ടാകുമായിരുന്ന സീതത്തോട് പഴയപാലം പൊളിച്ച് പുതിയത് നിർമ്മിക്കുക എന്നത് നാട്ടുകർ ഏറെ നാളായി ഉന്നയിച്ച ആവശ്യമായിരുന്നു. ഇതേ തുടർന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി 4 കോടി രൂപ വകയിരുത്തി പുതിയ പാലം പണിയുവാൻ നടപടി സ്വീകരിക്കുകയായിരുന്നു. പുതിയ പാലത്തിൻ്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. മണക്കയം പാലം അള്ളുങ്കൽ റോഡ് 4.200 കിലോമീറ്ററാണ് ദൂരം.
ഇതിൽ 1.800 കിലോമീറ്റർ വനമേഖലയാണ്. കക്കാട് പവർഹൗസ് ജംഗ്ഷനിൽ പുതിയ പാലം പണിയുന്നതുവരെ ഈ റോഡ് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നതാണ്.