കോന്നി : കോന്നി ഗവൺമെൻറ്മെഡിക്കൽ കോളേജിന് അനുമതി ഉറപ്പായതോടെ കോന്നി ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ചരിത്രനേട്ടം നേടിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിന് നേതൃത്വം നല്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിത്. ഇതിനായി എല്ലാവിധ പിൻന്തുണയും നല്കിയ സംസ്ഥാന സർക്കാരിന് കോന്നി ജനതയ്ക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായും എം.എൽ.എ പറഞ്ഞു.
ജനപ്രതിനിധിയാകാൻ കോന്നിയിൽ മത്സരത്തിനിറങ്ങുമ്പോൾ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ പ്രഥമ പരിഗണന നല്കി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നല്കിയിരുന്നു. ജനപ്രതിനിധിയായ ശേഷം ജനങ്ങൾക്ക് നല്കിയ വാഗ്ദാനം യാഥാർത്ഥ്യത്തിലെത്തിക്കാൻ പരമാവധി പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്.
ഭാഗികമായി നിർമ്മാണം നടത്തിയ കെട്ടിടത്തിൽ നിന്നും ഇന്നു കാണുന്ന നിലയിൽ മെഡിക്കൽ കോളേജിനെ മാറ്റിത്തീർക്കാൻ വലിയ പരിശ്രമമാണ് നടത്തേണ്ടി വന്നത്.
കോവിഡും ലോക് ഡൗണുമെല്ലാം നിർമ്മാണത്തിന് തടസ്സമായപ്പോൾ ആഴ്ചയിൽ 2 തവണ വീതം മെഡിക്കൽ കോളേജിൽ എത്തി അവലോകന യോഗം ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ നീക്കി മുന്നോട്ടു പോയത്.
എൽ.ഡി.എഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യമൊന്നു കൊണ്ട് മാത്രമാണ് കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത്. യു.ഡി.എഫ് സർക്കാർ കാലത്ത് ഒന്നാം ഘട്ട നിർമ്മാണത്തിനായി പണം നല്കാത്തതിനാൽ 2015ൽ കരാർ കമ്പനി പണി ഉപേക്ഷിച്ച് പോയി. പിണറായി വിജയൻ സർക്കാരാണ് നൂറ് കോടിയിലധികം തുക കരാർ കമ്പനിക്ക് നല്കി ഒന്നാം ഘട്ടം പൂർത്തീകരിച്ചത്.
2020 സെപ്റ്റംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ.പി. പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.2021 ഫെബ്രുവരി 10ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്തു.200 കിടക്കകളുള്ള ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുൾക്കൊള്ളുന്ന രണ്ടാം ഘട്ടത്തിനായി 350 കോടിയുടെ പദ്ധതി 2021 ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്.
നിരന്തര ഇടപെടലിലൂടെ നിർമ്മാണം പൂർത്തിയാക്കിയ കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ പരിശോധന രണ്ടു മാസം മുൻപ് നടന്നിരുന്നു. അന്ന് ചൂണ്ടിക്കാട്ടിയ പോരായ്മകൾക്ക് യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കുകയും തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിൽ എൻ.എം.സി പൂർണ്ണ തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. 100 കുട്ടികൾക്ക് എം.ബി.ബി.എസ്സ് പഠനം നടത്തുന്നതിനുള്ള അനുമതിക്കായുള്ള പരിശോധനയാണ് തൃപ്തികരമായി പൂർത്തീകരിച്ചിട്ടുള്ളത്. ഈ വർഷം തന്നെ കുട്ടികൾക്ക് പ്രവേശനം നല്കി പഠനം ആരംഭിക്കാൻ കഴിയുന്ന സാഹര്യമാണ് ഒരുങ്ങിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ ,ആരോഗ്യ മന്ത്രി വീണാ ജോർജ്, മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ തുടങ്ങി നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലെത്തിക്കാൻ അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട്. ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനവും പുരോഗമിക്കുകയാണ്. വിദ്യാർത്ഥി പ്രവേശനം പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാകുന്ന നിലയിൽ എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളും സ്കാനിംഗ് സൗകര്യങ്ങളുമെല്ലാം ഏർപ്പെടുത്തും. മെഡിക്കൽ കോളേജിൻ്റെ പുരോഗതിക്കായി ജാഗ്രതയോടെ തുടർന്നും പ്രവർത്തിക്കുമെന്നും എം.എൽ.എ പറഞ്ഞു.
































