റാന്നി: പമ്പാ ത്രിവേണി സ്‌നാന കടവിന്‍റെ സുരക്ഷക്കായി 22 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. പമ്പാ ത്രിവേണി സ്‌നാന കടവിൽ സുരക്ഷ ഒരുക്കുവാനുള്ള പദ്ധതിക്കാണ് മേജർ ഇറിഗേഷൻ വകുപ്പ് പണം അനുവദിച്ച് ഉത്തരവായത്. പമ്പാ ത്രിവേണിയിൽ ചെറിയ പാലത്തിന് താഴെ നിരവധി തീർത്ഥാടകരാണ് സ്നാനത്തിനായി ഇറങ്ങുന്നത്. വലിയ ചുഴികൾ രൂപപ്പെട്ടിട്ടുള്ള ഈ ഭാഗത്ത് ശക്തമായി വെള്ളം പതിക്കുന്നതിനാൽ തീർത്ഥാടകർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് കയത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ പലപ്പോഴും കഴിയുന്നത്.
ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഇത് പോലീസിനും ഫയർ ഫോഴ്സിനും പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. വിവരം ചൂണ്ടി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു. കടവിൽ ഇറങ്ങുന്ന തീർത്ഥാടകരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അതിനായി അവിടെ ആഴം കുറയ്ക്കുന്നതിന് നടപടി എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മേജർ ഇറിഗേഷൻ വകുപ്പ് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നു. അതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്.