റാന്നി: വടശ്ശേരിക്കരയിലെ പുതിയ പാലം നിർമ്മാണത്തിന് സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനമായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായുള്ള 19(1) നോട്ടിഫിക്കേഷൻ നടപടികളാണ് പൂർത്തിയായത്. മണ്ണാറക്കുളഞ്ഞി – ചാലക്കയം ശബരിമല പാതയിൽ വടശ്ശേരിക്കരയിൽ കല്ലാറിന് കുറുകെയുള്ള വീതി കുറഞ്ഞ പഴയ പാലത്തിനു പകരം പുതിയ പാലം നിർമ്മിക്കുന്നതിന് കിഫ്ബി മുഖാന്തരം 14.06 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ പാലത്തിൻ്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായി. കൂടാതെ സ്ഥലം ഏറ്റെടുക്കൽ നടപടികളും വൈകി. ഇതാണ് പാലം നിർമാണം വൈകാൻ ഇടയാക്കിയത്.
വീതി കുറഞ്ഞ പഴയ പാലത്തിലൂടെ കഷ്ടിച്ചു മാത്രമെ രണ്ട് വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയൂ. രണ്ടു വാഹനങ്ങൾ എത്തുന്നതോടെ കാൽനട യാത്ര ദുഷ്കരമാകും. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗതാഗത തടസ്സം രൂക്ഷമാകും. തുടർന്നാണ് ഇരുവശത്തും നടപ്പാതകൾ ഉൾപ്പെടെയുള്ള വീതി കൂടിയ പുതിയ പാലം നിർമ്മിക്കുവാൻ തീരുമാനമായത്. പാലം ഡിസൈനിൽ മാറ്റം വരുത്തിയതിനു ശേഷം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കും. ഇതിന് അതികമായി വരുന്ന തുക കണ്ടെത്തി കിഫ്ബിയുടെ അനുമതിക്കായി സമർപ്പിക്കും. പാലത്തിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനായി 6 സ്വകാര്യ വ്യക്തികളുടെ സ്ഥലം ആണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 30.92 ലക്ഷം രൂപയാണ് അനുവദിച്ചത്.





























