റാന്നി: റാന്നി വലിയ പാലത്തിൻ്റെ നിർമ്മാണ ടെൻഡർ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് റാന്നി വലിയ പാലത്തിൻ്റെ തുടർ നിർമ്മാണത്തിനായി കരാർ കമ്പനി കോട്ട് ചെയ്ത 31.79 കോടി രൂപ ചിലവഴിക്കാൻ തീരുമാനിച്ചത്. നേരത്തെ നിർമ്മാണം മൂന്നുതവണ ടെൻഡർ ചെയ്തിരുന്നെങ്കിലും പാലത്തിനായി നീക്കിവെച്ച തുകയുടെ 40% തുക അധികമാണ് കരാറുകാരനായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ക്വോട്ട് ചെയ്തത്. ഇതിനാണ് ഇപ്പോൾ മന്ത്രിസഭ അംഗീകാരം കിട്ടിയത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ ഉടൻ എഗ്രിമെൻറ് വെച്ച് കരാറുകാരന് നിർമ്മാണം ആരംഭിക്കാനാകും.
ഫെബ്രുവരി ആദ്യപകുതിയിൽ തന്നെ പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകും.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചത് കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്താണ്. പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന് ഇരുകരകളിലുമുള്ള അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാൻ നിയമപരമായി നേരിടേണ്ടിവന്ന കാലതാമസം നിർമ്മാണം ഇടയ്ക്കുവെച്ച് നിർത്താനിടയാക്കി. നദിയിലുള്ള മൂന്ന് തൂണുകളുടെ നിർമ്മാണം ഏകദേശം നടത്തിയെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം നടത്താതെ ബാക്കി നിർമ്മാണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പണികൾ നിർത്തിവെച്ചത്.
പാലത്തിൻറെ ഗാർഡറും മറ്റും നിർമ്മിക്കണമെങ്കിൽ ഇതുവഴി കൊണ്ടുപോകണം. എന്നാൽ അപ്പ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാൻ വൈകിയത് ഇതിൻ്റെ നിർമ്മാണം മുടങ്ങാനിടയായി. കാലതാമസം നേരിട്ടതോടെ പാലത്തിൻറെ നിർമ്മാണ ചിലവ് എസ്റ്റിമേറ്റിൽ വകയിരുത്തിയ തുകയേക്കാൾ വർദ്ധിക്കുകയും നിർമ്മാണം നഷ്ടമാകുന്ന സാഹചര്യമുണ്ട് എന്ന കാരണത്താൽ കരാറുകാരൻ നിർമ്മാണം ഉപേക്ഷിക്കുകയും ആണ് ഉണ്ടായത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഉടൻ തന്നെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം സ്ഥലം സന്ദർശിക്കുകയും പാലം നിർമ്മാണത്തിനുള്ള തുടർനടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
അങ്ങാടി പഞ്ചായത്തിലെ ഉപാസന കടവ് മുതൽ പേട്ട ജംഗ്ഷൻ വരെയും റാന്നി പഞ്ചായത്തിലെ ഒന്നര കിലോമീറ്റർ ദൂരം വരുന്ന ബ്ലോക്ക് പടി – രാമപുരം റോഡും ആണ് പാലത്തിൻ്റെ ഇരുകരകളിലേയും അപ്പ്രോച്ച് റോഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കെആർഎഫ്ബിയുടെ നിർമ്മാണ പ്രവർത്തി ആയതിനാൽ തന്നെ അവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അപ്രോച്ച് റോഡിന് കുറഞ്ഞത് പത്ത് മീറ്റർ എങ്കിലും വീതി വേണം. നിലവിലുള്ള റോഡിന് കഷ്ടിച്ച് രണ്ട് മീറ്റർ പോലും വീതിയില്ലാത്ത അവസ്ഥയാണ്. ഇരു കരകളിലുമായി 155 ഭൂ ഉടമകളാണ് ഉള്ളത്.
ഇവരുടെയെല്ലാം ഭൂമി മാർക്കറ്റ് വില നൽകി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള റവന്യൂ നടപടികൾക്ക് വലിയ കാലതാമസമാണ് നേരിട്ടത് ഇതെല്ലാം പൂർത്തിയാക്കി ഭൂ ഉടമകൾക്കെല്ലാം നഷ്ടപരിഹാരം നൽകി ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് കെ ആർഎഫ്ബിക്ക് കൈമാറിയിട്ടുണ്ട്. 14.43 കോടി രൂപയാണ് വസ്തു ഏറ്റെടുക്കലിനായി ചിലവാക്കിയത്. ഇതിനുശേഷം തുടർ നടപടിയിലേക്ക് നീങ്ങിയപ്പോഴാണ് നേരത്തെ ഉണ്ടായിരുന്ന തുക പാലം നിർമാണത്തിന് മതിയാകാതെ വന്നത്. ഈ സാഹചര്യത്തിലാണ് അധികമായി വേണ്ടിവരുന്ന തുക അനുവദിച്ച് ഇപ്പോൾ സർക്കാർ ഉത്തരവായത്.































